പന്തളം: മധ്യവയസ്കനെ വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. പന്തളം തോന്നല്ലൂർ മൂലയിൽ ഇടപ്പുരയിൽ വീട്ടിൽ പരേതനായ പരമേശ്വരൻ ആചാരിയുടെ മകൻ എം.പി. രാജേഷിന്റെ (52) മൃതദേഹമാണ് വീട്ടുമുറ്റത്തെ കിണറ്റിൽ കണ്ടത്. ഞായറാഴ്ച രാവിലെ ഒമ്പതിന് സുഹൃത്ത് ജോസ് രാജേഷിനെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോൾ അവിടെ ഇല്ലായിരുന്നു.
വീട്ടുമുറ്റത്തെ കിണറ്റിലെ വല മാറിക്കിടക്കുന്നത് ജോസിന്റെ ശ്രദ്ധയിൽപെട്ടു. കിണറിന്റെ അരികിൽ രാജേഷിന്റെ ചെരിപ്പ് കിടക്കുന്നതും കണ്ടു. ഉടൻ പന്തളം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. അടൂരിൽനിന്ന് അഗ്നിരക്ഷാസേനയെത്തി മൃതദേഹം പുറത്തെടുത്ത് അടൂർ ഗവൺമെന്റ് ആശുപത്രിലേക്ക് മാറ്റി. അവിവാഹിതനായ രാജേഷ് വീട്ടിൽ തനിച്ചായിരുന്നു താമസം. പന്തളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപമുള്ള സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. ശനിയാഴ്ച രാത്രി 11 വരെ കൂട്ടുകാരോടൊപ്പം ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. പന്തളം പൊലീസ് കേസെടുത്തു.