കരുനാഗപ്പള്ളി: നാട്ടുവൈദ്യചികിത്സാരംഗത്തെ പ്രമുഖനായിരുന്ന കരുനാഗപ്പള്ളി പടനായർകുളങ്ങര തെക്ക് തെക്കടത്ത് (സൂര്യാസ്) ഷാഹുൽ ഹമീദ് വൈദ്യൻ (75) നിര്യാതനായി. ജൈവവൈവിധ്യ ബോർഡ് അവാർഡ് ജേതാവായിരുന്നു. കേരളത്തിനകത്തും പുറത്തും മാറാരോഗങ്ങൾ ബാധിച്ച നിരവധി പേരെ ചികിത്സിച്ച് ഭേദപ്പെടുത്തിയ നാട്ടുചികിത്സാരംഗത്തെ കണ്ണിയായിരുന്നു ഇദ്ദേഹം. നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 2018 ലാണ് ജൈവ വൈവിധ്യ ബോർഡിന്റെ നാട്ടുവൈദ്യചികിത്സാരംഗത്തെ മികവിനുള്ള അവാർഡിന് അർഹനായത്. പ്രമേഹം നിയന്ത്രിക്കുന്നതിനുള്ള നാട്ടുമരുന്ന് പേറ്റന്റിനായി സമർപ്പിച്ച് അതിന്റെ പ്രാഥമിക നോട്ടീസ് ലഭിച്ച അവസരത്തിലാണ് രോഗബാധിതനായത്. തിങ്കളാഴ്ച പുലർച്ച തിരുവനന്തപുത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ: ഐഷാകുഞ്ഞ് (ക്ലാപ്പന വരവിള കണ്ണംമ്പിള്ളിൽ കുടുംബാംഗം). മക്കൾ: ഷാഹിദ, ഷാഹിറ (അധ്യാപിക മിലാദെ ഷെരീഫ് എച്ച്.എസ്.എസ് മൈനാഗപ്പള്ളി), ഷാഹിന (ഫാർമസിസ്റ്റ്, ഖത്തർ). മരുമക്കൾ: ഹംസ (ബിസിനസ്), ഹാഷിം (കുവൈത്ത്), നിഷാദ് (ഖത്തർ).