അടിമാലി: തമിഴ്നാട് ബോഡിനായ്ക്കന്നൂർ മുന്തലിന് സമീപം കാളവണ്ടിയുടെ പിന്നിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ ഇടുക്കി സ്വദേശി ഉൾപ്പെടെ രണ്ട് യുവാക്കൾ മരിച്ചു. രാജകുമാരി കജനാപ്പാറ സ്വദേശി പ്രഭു മനോഹരൻ (28), ബോഡിനായ്ക്കന്നൂർ ന്യൂ കോളനി സ്വദേശി പ്രദീപ് സെൽവം (27) എന്നിവരാണ് മരിച്ചത്. ബോഡിനായ്ക്കന്നൂരിൽ ഇറച്ചി വ്യാപാരം ചെയ്യുന്നവരാണ് ഇരുവരും. വ്യാഴാഴ്ച പുലർച്ച ഒന്നോടെയാണ് അപകടം. ബോഡിനായ്ക്കന്നൂരിൽ എ.ഐ.എ.ഡി.എം.കെയുടെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പങ്കെടുത്ത് ഇരുവരും ബൈക്കിൽ ബോഡിനായ്ക്കന്നൂർ-മൂന്നാർ റോഡിലൂടെ തിരിച്ചുവരുമ്പോൾ വൈക്കോലുമായി പോവുകയായിരുന്ന കാളവണ്ടിയിൽ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ് രണ്ടുപേരും തൽക്ഷണം മരിച്ചു. തലക്കും ശരീരത്തിനും ഗുരുതര പരിക്കേറ്റ് യുവാക്കൾ വഴിയിൽ മരിച്ചുകിടക്കുന്ന വിവരം അതുവഴി വന്ന മറ്റ് യാത്രക്കാരാണ് പൊലീസിൽ അറിയിച്ചത്. ബോഡിനായ്ക്കന്നൂർ പൊലീസ് കേസെടുത്തു. രണ്ടുപേരുടെയും സംസ്കാരം ബോഡിനായ്ക്കന്നൂരിൽ നടത്തി.