നെടുങ്കണ്ടം: മൂന്ന് മക്കളും കൈയൊഴിഞ്ഞ രാമക്കല്‍മേട് തോവാളപ്പടി കിഴക്കേമുറിയില്‍ ഭാരതിയമ്മ (68) ഇനിയാർക്കും ഭാരമാകാതെ യാത്രയായി. വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെ തങ്കമണി സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് നെഗറ്റിവായി ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെയാണ് തങ്കമണി സഹകരണ ആശുപത്രിയില്‍ എത്തിച്ചത്. ശരീരം മുഴുവനും വ്രണമായി കഴിഞ്ഞ ഭാരതിയമ്മയുടെ നരകജീവിതം ഫെബ്രുവരി 16ന് ‘മാധ്യമം’ പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്ന് സി.പി.എം ജില്ല സെക്രട്ടറി സി.വി. വര്‍ഗീസ് ഇടപെട്ട് ഇവരെ തങ്കമണി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ ഹൃദയാഘാതത്തെതുടർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നൽകി. തുടർന്ന് കോവിഡ് പോസിറ്റിവായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. വിദഗ്ധ ചികിത്സ നൽകി രോഗം ഭേദമായതിനിടെയാണ് അപ്രതീക്ഷിത വിയോഗം. ഭര്‍ത്താവ് കുട്ടപ്പന് രണ്ടുവര്‍ഷം മുമ്പ് മരിച്ചതിനെത്തുടർന്ന് തൊഴിലുറപ്പ് ജോലികൾ ചെയ്താണ് ജീവിതം തള്ളിനീക്കിയത്. ഇവർക്ക് ഒരുമകനും രണ്ട് പെൺമക്കളുമുണ്ട്. നടുവിന് പൊട്ടലുണ്ടായി വീട്ടില്‍ കിടപ്പായ വയോധികയുടെ സംരക്ഷണച്ചുമതല ഏറ്റെടുക്കാന്‍ മക്കള്‍ തയാറായില്ല. വിഷയത്തില്‍ ഇടപെട്ട് നെടുങ്കണ്ടം പൊലീസ് മാതാവിന്റെ സംരക്ഷണം ഏറ്റെടുക്കണമെന്ന് മകനോട് നിർദേശിച്ചെങ്കിലും നിരസിച്ചു. മകന് രണ്ടേക്കര്‍ സ്ഥലം പിതാവ് വീതംനല്കിയിരുന്നു. തൂക്കുപാലം-രാമക്കല്‍മേട് റോഡില്‍ തോവാളപ്പടിയില്‍ ഏഴുസെന്റ് സ്ഥലത്ത് ഇ.എം.എസ് ഭവനപദ്ധതി പ്രകാരം ലഭിച്ച വീട്ടിലാണ് ഭാരതിയമ്മ താമസിച്ചിരുന്നത്. ഈ സ്ഥലം മകൻ ആവശ്യപ്പെട്ടെങ്കിലും പെണ്മക്കൾക്ക് എഴുതിനല്‍കി. ഇതുമൂലമാണ് മകന് അമ്മയെ സംരക്ഷിക്കാൻ തയാറാകാതിരുന്നതത്രേ. ഭാരതിയമ്മയുടെ സംസ്കാരച്ചടങ്ങുകൾ സി.പി.എം ഏറ്റെടുത്ത് നടത്തുകയായിരുന്നു.