ആറ്റിങ്ങൽ: കഥകളി സംഗീത കലാകാരൻ മുദാക്കൽ വലിയകട്ടയ്ക്കാൽ പാലത്തറ ചിത്രാഞ്ജലിയിൽ മുദാക്കൽ ഗോപിനാഥൻ നായർ (86) നിര്യാതനായി. കഥകളി നടനും ഗായകനുമായിരുന്ന മുദാക്കൽ ചെല്ലപ്പൻപിള്ളയുടെയും ഭവാനിയമ്മയുടെയും മകനാണ്. വാർധക്യകാല രോഗ ചികിത്സകൾക്കിടെ ശനിയാഴ്ചയാണ് അദ്ദേഹം വിടവാങ്ങിയത്. 55 വർഷക്കാലം കഥകളി അരങ്ങിൽ സംഗീതം പകർന്നു. കുടമാളൂർ കരുണാകരൻ നായരുടെ നേതൃത്വത്തിൽ ആരംഭിച്ച സത്സംഗത്തിൽ അധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട്. 1953ൽ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൽ നിന്നും കീർത്തിമുദ്ര, കോട്ടയം തിരുനക്കര ദേവസ്വം അവാർഡ്, സൂര്യപുരസ്കാരം, കൊല്ലം കഥകളി ക്ലബ് അവാർഡ്, മാനവീയം അവാർഡ്, കലാമണ്ഡലം കൃഷ്ണൻ നായർ സ്മാരക ഫെല്ലോഷിപ്പും കീർത്തിപത്രവും, 2002ലെ കേരള കലാമണ്ഡലം അവാർഡും കീർത്തിപത്രവും, 2005ലെ കേരള സംഗീത നാടക അക്കാദമി അവാർഡ്, എൻ.എസ്.എസ് നെടുമങ്ങാട് താലൂക്ക് യൂനിയൻ പുരസ്ക്കാരം, കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ അനുസ്മരണ അവാർഡ്, കലാമണ്ഡലം കൃഷ്ണൻ നായർ ജന്മശതാബ്ദി പുരസ്ക്കാരം, ന്യൂഡൽഹി ഇന്ത്യൻ സോളിഡാരിറ്റി കൗൺസിലിന്റെ രാജീവ്ഗാന്ധി സമ്മാൻ പുരസ്ക്കാരം, ദേശീയ ബാലതരംഗം അവാർഡ്, ആറന്മുള പൊന്നമ്മ ഫൗണ്ടേഷൻ പുരസ്ക്കാരം അടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മൃതദേഹം വൈകുന്നേരം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: പി. ശാന്തകുമാരിയമ്മ. മക്കൾ: രാജേശ്വരിയമ്മ, ഉണ്ണികൃഷ്ണൻ നായർ (മിൽമ), അഡ്വ.സതീശൻ നായർ, സന്തോഷ്കുമാർ (എം.ആർ.എഫ്). മരുമക്കൾ: ആർ. ഗോപകുമാർ (റിട്ട. കൺട്രോളിങ് ഇൻസ്പെക്ടർ കെ.എസ്.ആർ.ടി.സി), ആർ. ബിന്ദു, ആർ.വൈ. ദേവി (ദേവി ക്ലിനിക്, പേരൂർക്കട), ഡോ. മീനാകുമാരി (അസി. പ്രഫ. ബിഷപ് ഹാച്ചർ കോളജ് ത്രിച്ചി).