അണ്ടത്തോട്: പെരിയമ്പലം സെന്ററിൽ സ്വകാര്യ ബസിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽനട യാത്രികൻ മരിച്ചു. പെരിയമ്പലം കോളത്തേരി നാരായണൻ (60) ആണ് മരിച്ചത്.
ജൂലൈ 29ന് രാവിലെ ബസ് പെരിയമ്പലം സ്റ്റോപ്പിൽ നിർത്തി ആളെ കയറ്റുന്നതിനിടെ പെരുമ്പാവൂരിൽനിന്ന് പ്ലൈവുഡ് കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മുന്നിലേക്ക് നീങ്ങിയ ബസിന്റെ ഡോർ തട്ടിയാണ് അതുവഴി പോയ നാരായണന് പരിക്കേറ്റത്. ബസ് ജീവനക്കാരും യാത്രക്കാരുമായി 10 പേർക്കും പരിക്കേറ്റിരുന്നു. ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ച നാരായണൻ തിങ്കളാഴ്ച ഉച്ചയോടെയാണ് മരിച്ചത്. ഭാര്യ: യശോദ. മക്കൾ: ശരത്ത്, നിഷാന്ത്.