തിരുവനന്തപുരം: മുൻമന്ത്രി ആർ. സുന്ദരേശൻ നായർ നിര്യാതനായി. 82 വയസ്സായിരുന്നു. വ്യാഴാഴ്ച പുലർച്ചയോടെ കുന്നുകുഴി, തമ്പുരാൻമുക്ക് പ്രയാഗയിലായിരുന്നു അന്ത്യം. 1981ൽ കെ. കരുണാകരൻ മന്ത്രിസഭയിൽ ആരോഗ്യ-ടൂറിസം മന്ത്രിയായിരുന്നു. നെയ്യാറ്റിൻകര എം.എൽ.എയായും പി.എസ്.സി അംഗമായും എൻ.എസ്.എസ് താലൂക്ക് യൂനിയൻ പ്രസിഡന്റായും പ്രവർത്തിച്ചു. നെയ്യാറ്റിൻകരയുടെ വികസന നായകൻ എന്ന പേരിലും അദ്ദേഹം അറിയപ്പെട്ടിരുന്നു. തലസ്ഥാനത്തെ പ്രശസ്ത സമാന്തര വിദ്യാഭ്യാസ സ്ഥാപനമായ വിക്ടറി ട്യൂട്ടോറിയൽ കോളജ് സ്ഥാപകനും അധ്യാപകനുമായിരുന്നു. എൻ.എസ്.എസിന്റെ രാഷ്ട്രീയ പാർട്ടിയായ എൻ.ഡി.പിയുടെ സ്ഥാനാർഥിയായി 1977ലും 1980ലും നെയ്യാറ്റിൻകരയിൽനിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1981 ഡിസംബർ 28നാണ് ആരോഗ്യ-ടൂറിസം മന്ത്രിയായി ചുമതലയേറ്റത്. 1982 മാർച്ച് 17 വരെയായിരുന്നു മന്ത്രി പദവി. ഇക്കാലയളവിൽ എൻ.ഡി.പി പാർലമെന്ററി പാർട്ടി നേതാവായിരുന്നു. എൻ.ഡി.പി ജനറൽ സെക്രട്ടറിയുമായിരുന്നു. 1982ൽ ജനതാ പാർട്ടിയിലെ എസ്.ആർ. തങ്കരാജിനോട് പരാജയപ്പെട്ടു. കേരള യൂനിവേഴ്സിറ്റി സെനറ്റംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ബി. ലീലാകുമാരി (റിട്ട. അഡീഷനൽ സെക്രട്ടറി). മക്കൾ: പ്രീത എസ്. നായർ (എൽ.ഐ.സി), പ്രതിഭ എസ്. നായർ (എം.ജി കോളജ് ), പ്രതീക് എസ്. നായർ (ഹോങ്കോങ്). മരുമക്കൾ: അഡ്വ. എസ്. സുദീപ്, ഗോപകുമാർ പി, നിഷ ജി.ആർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് തൈക്കാട് ശാന്തികവാടത്തിൽ.