നെടുമങ്ങാട്: ഭർത്താവ് തൂങ്ങി മരിച്ചതറിഞ്ഞ് ആസിഡ് കുടിച്ച ഭാര്യയും മരിച്ചു. പരുത്തിക്കുഴി രാജേഷ് ഭവനിൽ എം.എൻ. രാജേഷ് (38), ഭാര്യ അപർണ (25) എന്നിവരാണ് മരിച്ചത്. ഇവർക്ക് മൂന്നര വയസ്സുള്ള മകളുണ്ട്.കുടുംബ വഴക്കിനെ തുടർന്ന് രാജേഷിന്റെ വീട്ടിൽനിന്ന് 100 മീറ്റർ അകലെയുള്ള സ്വന്തം വീട്ടിലാണ് അപർണ കുറച്ച് ദിവസമായി താമസിച്ചത്. ശനിയാഴ്ച രാജേഷ് അപർണയുടെ വീട്ടിലെത്തി കൂട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചിരുന്നു. കൂടെപ്പോകാൻ അപർണ തയാറായില്ല.രാജേഷിനെ ഞായറാഴ്ച രാവിലെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വെൽഡിങ് ജോലിക്കാരനായ രാജേഷിനെ കാണാതായതോടെ ഒപ്പം ജോലിക്ക് പോകുന്നവർ രാവിലെ എട്ടോടെ വീട്ടിൽ എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഭർത്താവിന്റെ മരണ വിവരം അറിഞ്ഞതോടെ ഭാര്യ ആസിഡ് കുടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഉടൻതന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ അപർണ മരിച്ചു. മകൾ: ദക്ഷിണ. അപർണയുടെ പിതാവ് വിജയൻ കെട്ടിട നിർമാണ ജോലിക്ക് പോയിരുന്നു. മാതാവ് ശോഭലത കാലൊടിഞ്ഞ് കിടക്കുകയാണ്. സഹോദരി: ലിജ. മോഹനന്റെയും ലീലാഭായിയുടെയും മകനാണ് രാജേഷ്. സഹോദരൻ: ഹരീഷ്.