ചാവക്കാട്: ദേശീയ പാതയിൽ സിനിമ നിർമാണവുമായി ബന്ധപ്പെട്ടവരുടെ കാരവൻ ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. സ്കൂട്ടർ യാത്രികനായ നാരായത്ത് വീട്ടിൽ മുഹമ്മദാണ് (74) മരിച്ചത്. ചൊവ്വാഴ്ച രാവിലെ 10ഓടെ മന്ദലാംകുന്ന് ജമാഅത്ത് പള്ളിക്ക് സമീപമാണ് അപകടം. മന്ദലാംകുന്ന് പാലം ഭാഗത്തുനിന്ന് ദേശീയ പാതയിലേക്ക് കയറിയ സ്കൂട്ടറിൽ പൊന്നാനി ഭാഗത്തേക്ക് പോകുകയായിരുന്ന കാരവൻ ഇടിക്കുകയായിരുന്നു. ഇടിച്ച ശേഷം സ്കൂട്ടറുമായി ആറുമീറ്ററോളം പോയ ശേഷമാണ് കാരവൻ നിർത്തിയത്. ഗുരുതര പരിക്കേറ്റ മുഹമ്മദിനെ പാപ്പാളി കമല സുറയ്യ ആംബുലൻസ് പ്രവർത്തകരാണ് ചാവക്കാട്ടെ ഹയാത്ത് ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചത്. എടക്കഴിയൂർ സ്വദേശിയായ മുഹമ്മദ് വർഷങ്ങളായി തെക്കെ പുന്നയൂർ ജുമുഅത്ത് പള്ളിക്ക് സമീപമാണ് സ്ഥിര താമസം. അപകടത്തിൽ പെട്ട കാരവൻ പൊലീസ് ഉടൻ വിട്ടുകൊടുത്തത് നാട്ടുകാരിൽ അമർഷമുണ്ടാക്കി. ഭാര്യ: സുഹറ. മക്കൾ: ഹാരിസ് (ഫർണിച്ചർ പാരഡൈസ്), റഷീദ് ഫാളിലി (മദ്റസ അധ്യാപകൻ, തെക്കെ പുന്നയൂർ), ആസിഫ് (ദുബൈ). മരുമക്കൾ: മഹ്റൂഫ, ജംഷീന.