ആമ്പല്ലൂര്‍: ചിമ്മിനിയില്‍ നായുടെ കടിയേറ്റ ആദിവാസി വീട്ടമ്മ പേവിഷബാധയേറ്റ് മരിച്ചു. നടാംപാടം കള്ളിച്ചിത്ര ആദിവാസി കോളനിയിലെ മലയൻ മാധവന്റെ ഭാര്യ പാറുവാണ് (60) മരിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകീട്ടാണ് മരിച്ചത്. കഴിഞ്ഞമാസം എട്ടിനാണ് പാറുവിനെ നായ് കടിച്ചത്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ സംഘത്തിലുണ്ടായിരുന്ന പാറുവിന് ചിമ്മിനിക്കാട്ടിലെ ആനപ്പോരിൽ വെച്ചാണ് നായുടെ കടിയേറ്റത്. ചുണ്ടില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വീണ് പരിക്കേറ്റതാണെന്നാണ് പറഞ്ഞത്. തുന്നലിട്ട് മടങ്ങിയ ശേഷം പത്തുദിവസം കഴിഞ്ഞ് ഇവര്‍ ഡിസ്പന്‍സറിയിലെത്തി തുന്നല്‍ വെട്ടിയിരുന്നു. തുടര്‍ന്ന് പത്തുദിവസം മുമ്പ് കാട്ടിലേക്ക് പോയ പാറു കഴിഞ്ഞദിവസം വായില്‍നിന്ന് പതയും നുരയും വന്ന് വീഴുകയായിരുന്നു. ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച് പാറുവിനെ പ്രത്യേക സെല്ലില്‍ ചികിത്സ നല്‍കുകയായിരുന്നു. പാറുവിനെ കടിച്ച നായെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പാറുവിന്റെ മക്കൾ: സുരേഷ്, ബിജു, ഷാജു. മരുമക്കൾ: സുനിത, ശ്രീക്കുട്ടി.