ഒല്ലൂര്‍: തൈക്കാട്ടുശ്ശേരി കള്ളുഷാപ്പില്‍ നടന്ന കത്തിക്കുത്തില്‍ മരകമുറിവേറ്റ യുവാവ് മരിച്ചു. തൈക്കാട്ടുശ്ശേരി പൊന്തേക്കന്‍ വീട്ടില്‍ ജോബിയാണ് (41) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഷാപ്പിലുണ്ടായിരുന്നവര്‍ പിടികൂടിയ ആമ്പല്ലൂര്‍ പൂക്കോട് പാമ്പൂങ്കല് വീട്ടില്‍ രാജേഷ് എന്ന ആട് രാജേഷിനെ (31) ഒല്ലൂര്‍ പൊലീസിന് കൈമാറി. വ്യാഴാഴ്ച രാവിലെ 9.30 നാണ് സംഭവം. വാക്തര്‍ക്കത്തിനിടെയാണ് ആക്രമണം ഉണ്ടായതെന്ന് ഷാപ്പിലുണ്ടായിരുന്നവര്‍ പറയുന്നു. നെഞ്ചില്‍ കുത്തേറ്റ ജോബിയെ ഒല്ലൂരിലെ ആക്ടസ് പ്രവര്‍ത്തകരാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. എടക്കുന്നി ആരുകുളങ്ങരയില് വാടകക്ക് താമസിച്ച് വരുന്നതിനിെട അയല്‍വാസിയായ യുവതിയെ വീടുകയറി ആക്രമിച്ച കേസില്‍ രാജേഷ് റിമാൻഡിലായിരുന്നു. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണ്. മരിച്ച ജോബിയുടെ ഭാര്യ: ആന്‍സി. മക്കള്‍: എബി, എഞ്ചോ, ഏഞ്ചലിന്. സംസ്കാരം വെള്ളിയാഴ്ച തൈക്കാട്ടുശ്ശേരി സെന്റ് പോള്‍സ് പള്ളി സെമിത്തേരിയില്‍.