തിരുവില്വാമല: കടബാധ്യതമൂലം ആത്മഹത്യക്ക് ശ്രമിച്ച ഗൃഹനാഥനും പിതാവും മൂത്ത മകനും മരിച്ചു. ഒരലാശ്ശേരി ചോലക്കോട്ടിൽ രാധാകൃഷ്ണൻ (48), മകൻ കാർത്തികേയൻ (14) എന്നിവരാണ് ബുധനാഴ്ച മരിച്ചത്. രാധാകൃഷ്ണന്റെ ഭാര്യ ശാന്തിനിയും ഇളയ മകൻ രാഹുലും കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ എട്ടോടെയാണ് നാലുപേരെയും വീട്ടിലെ കിടപ്പുമുറിയിൽ പൊള്ളലേറ്റ നിലയിൽ കണ്ടത്. ഇവരോടൊപ്പം താമസിച്ചിരുന്ന ബന്ധുവായ കുഞ്ഞിലക്ഷ്മി രാവിലെ ക്ഷേത്രത്തിൽ പോയ നേരത്താണ് കുടുംബം കടുംകൈ ചെയ്തത്. ചൊവ്വാഴ്ച വൈകീട്ടു വരെ രാഹുലും ശാന്തിനിയും മരിച്ച വിവരം കുഞ്ഞുലക്ഷ്മിയെ അറിയിച്ചിരുന്നില്ല. ബുധനാഴ്ച ഉച്ചയോടെ നാലു മൃതദേഹങ്ങളും വീട്ടിലെത്തിച്ചു. അലമുറയിട്ട് കരയുന്ന കുഞ്ഞിലക്ഷ്മിയെ സാന്ത്വനിപ്പിക്കാൻ ബന്ധുക്കൾക്ക് വാക്കുകളുണ്ടായില്ല. കണ്ണീരോടെ നാട് രാധാകൃഷ്ണനും കുടുംബത്തിനും വിട നൽകി. വീട്ടിൽ പൊതുദർശനത്തിനു ശേഷം പാമ്പാടി ഐവർമഠത്തിലായിരുന്നു സംസ്കാരം.