തച്ചനാട്ടുകര: ഒരുപ്രദേശത്തെ മുഴുവൻ കണ്ണീരിലാഴ്ത്തി നിവേദിത യാത്രയായി. കരൾമാറ്റ ശസ്ത്രക്രിയക്ക് വിധേയയായി അമൃത ആശുപത്രിയിൽ ചികിത്സയിൽ തുടർന്നുകൊണ്ടിരിക്കെ ശനിയാഴ്ച ഉച്ചയോടെയാണ് നിവേദിത മരണത്തിന് കീഴടങ്ങിയത്. ചാമപ്പറമ്പ് പുളിയത്ത് രവികുമാർ-ലത ദമ്പതികളുടെ മകളും കരിങ്കല്ലത്താണി ഫാത്തിമ മെമ്മോറിയൽ ഹൈസ്കൂൾ എട്ടാംതരം വിദ്യാർഥിനിയുമായ നിവേദിതയുടെ ചികിത്സക്ക് ശ്രീകണ്ഠൻ എം.പി, എം.എൽ.എമാരായ ഷംസുദ്ദീൻ, പ്രേംകുമാർ എന്നിവരുടെ നേതൃത്വത്തിൽ വിപുല കമ്മിറ്റിക്ക് രൂപം നൽകിയിരുന്നു. ചികിത്സക്കാവശ്യമായ തുക കണ്ടെത്തിയിരുന്നെങ്കിലും ശസ്ത്രക്രിയക്കുശേഷം ഉണ്ടായ അണുബാധയാണ് തിരിച്ചടിയായത്. ധനശേഖരണത്തിനായി മൂന്നുമാസത്തോളം നീണ്ട നാട്ടുകാരുടെയും ജീവകാരുണ്യ പ്രവർത്തകരുടെയും കഠിനപ്രയത്നം വിഫലമാക്കിയുള്ള നിവേദിതയുടെ വേർപാട് ഒരുനാടിന്റെ മുഴുവൻ തേങ്ങലായി.