വാടാനപ്പള്ളി: വിട്ടുമാറാത്ത പനി തലച്ചോറിനെ ബാധിച്ച് വാടാനപ്പള്ളിയിൽ അഞ്ചു വയസ്സുകാരി മരിച്ചു. റഹ്മത്ത് നഗറിൽ പുതിയവീട്ടിൽ മൻസൂർ-സബീന ദമ്പതികളുടെ ഏക മകൾ ഫാത്തിമ അഫ്രീനാണ് മരിച്ചത്. വാടാനപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ യു.കെ.ജി വിദ്യാർഥിയാണ്. 10 ദിവസം മുമ്പാണ് പനി ബാധിച്ചത്. വാടാനപ്പള്ളിയിലെ സ്വകാര്യ ക്ലിനിക്കിൽ ആദ്യം പ്രവേശിപ്പിച്ചു. വിട്ടുമാറാതായതോടെ തൃശൂരിലെ ജൂബിലി മിഷൻ ആശുപത്രിയിൽ കൊണ്ടുപോയി. സ്ഥിതി വഷളായതോടെ പിന്നീട് എറണാകുളം ആസ്റ്റർ മെഡ്സിറ്റിയിൽ എത്തിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെ 10.30ഓടെ മരിക്കുകയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. അപൂർവമായുള്ള മാരകപനിയാണ് കുട്ടിക്ക് ബാധിച്ചത്. പനി തലച്ചോറിനെ ബാധിച്ച് മസ്തിഷ്കമരണം സംഭവിച്ചെന്ന് ഡോക്ടർ അറിയിക്കുകയായിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു. ജില്ലയിൽ മൂന്ന് കുട്ടികൾക്കാണ് മാരകമായ ഇത്തരം പനി ബാധിച്ചത്. ഇതിൽ രണ്ടുപേർ മരിച്ചു.