ചാലക്കുടി: അന്തർദേശീയ ഫുട്ബാൾ താരം എം.ഒ. ജോസ് (77) നിര്യാതനായി. കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. നിരവധി അന്തര്‍ദേശീയ-ദേശീയ മത്സരങ്ങളിൽ പങ്കെടുത്ത ജോസ് കേരളത്തിലെ ആദ്യകാല ഫുട്ബാൾ താരങ്ങളിൽ പ്രമുഖനാണ്. 1966-67ല്‍ കേരള സർവകലാശാല ഫുട്ബാള്‍ ടീമില്‍ അംഗമായി. 1965 മുതല്‍ ’73 വരെ കേരള സംസ്ഥാന ടീമിന്റെ ഭാഗമായിരുന്നു. ’67ല്‍ കേരള സ്റ്റേറ്റ് ജൂനിയര്‍ ടീമിന്റെ ക്യാപ്റ്റനായി.1968ല്‍ മുംെബെയില്‍ നടന്ന വെസ്റ്റ് ജർമനിയുടെ ലോകകപ്പ് താരമായ ഡെറ്റ്മര് കാര്മറുടെ കോച്ചിങ് ക്യാമ്പില്‍ പങ്കെടുത്തു. ദക്ഷിണേന്ത്യയില്‍നിന്ന് ആകെ മൂന്നുപേര്‍ക്ക് മാത്രമാണ് ഇതിന് അവസരം ലഭിച്ചത്. ആ വര്‍ഷം തൃശൂര്‍ ജില്ല ഫുട്ബാള്‍ അസോസിയേഷന്റെ ഗോള്‍ഡ് മെഡല്‍ നേടി. കൂടാതെ, കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ അവാര്‍ഡും തേടിയെത്തി. ഇന്ത്യയുടെ ജഴ്സിയണിഞ്ഞ് കൊറിയയില്‍ നടന്ന ഏഷ്യന്‍ യൂത്ത് സോക്കര്‍ ടൂർണമെന്റില്‍ പങ്കെടുത്തിട്ടുണ്ട്. 1971ല്‍ സിലോണില്‍ നടന്ന സതേൺ പെന്റാഗുലര്‍ ടൂർണമെന്റില്‍ ജോസ് കേരളത്തിനായി കളത്തിലിറങ്ങി. അടുത്തവർഷം കേരള സീനിയര്‍ ടീമിന്റെ ക്യാപ്റ്റനായി. കൊല്ലത്ത് നടന്ന സതേൺ പെന്റാഗുലര്‍ ടൂർണമെന്റിലെ റണ്ണറപ്പായ കേരള ടീമിന്റെയും ഭാഗമായിരുന്നു. 1973ലാണ് ആദ്യമായി കേരളം സന്തോഷ് ട്രോഫി നേടുന്നത്. ആ വിജയത്തിലും എം.ഒ. ജോസ് നിർണായക പങ്കുവഹിച്ചു. വിവിധ ദേശീയ ഫുട്ബാള്‍ ടൂർണമെന്റുകളിൽ ജേതാക്കളായ ഫാക്ട് ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. ആലുവ എഫ്.എ.സി.ടിയിൽ അഡ്മിനിസ്ട്രേറ്റിവ് ഓഫിസറായി ജോലി ചെയ്തിട്ടുണ്ട്. ചിറമ്മൽ മുളങ്ങാടൻ ഔസേപ്പാണ് പിതാവ്. ഭാര്യ: റോസിലി. മക്കൾ: ആന്റണി (റിലയൻസ് ജിയോ), മഞ്ജു. മരുമകൾ: ആൻസി, ബിജു (എസ്കോട്സ് ലിമിറ്റഡ്). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 3.30ന് ചാലക്കുടി സെന്റ് മേരീസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.