കൊടുങ്ങല്ലൂർ: എടവിലങ്ങിൽ മൂന്ന് പേർ സഞ്ചരിച്ച ബൈക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ മറ്റൊരു ബൈക്കിൽ വരികയായിരുന്ന യുവാവിന് ദാരുണാന്ത്യം. എടവിലങ്ങ് മില്ല് സ്റ്റോപ്പിന് സമീപം താമസിക്കുന്ന വടക്കുഞ്ചേരി വീട്ടിൽ ഡോ. ഇബ്രാഹിംകുട്ടിയുടെ മകൻ മുഹമ്മദ് ഇജാസ് (21) ആണ് മരിച്ചത്. തൃശൂർ ജൂബിലി മെഡിക്കൽ കോളജ് അനസ്തേഷ്യോളജിസ്റ്റ് വിദ്യാർഥിയാണ്. എടവിലങ്ങ് കുഞ്ഞയിനിക്ക് സമീപം ഞായറാഴ്ച രാത്രി പത്തോടെയായിരുന്നു അപകടം. പഞ്ചായത്ത് കേരളോത്സവത്തിലെ വോളിബാൾ കണ്ട് കാരയിൽ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെ ഇജാസ് സഞ്ചരിച്ച ബൈക്കിൽ എതിർദിശയിൽ വന്ന ബൈക്ക് ഇടിച്ചുകയറുകയായിരുന്നു. ഗുരുതര പരിക്കേറ്റ യുവാവിനെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് എറണാകുളത്തേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം.
എതിരെ വന്ന ബൈക്കിലുണ്ടായിരുന്ന വിഷ്ണു, ഗോകുൽ, ഫവാസ് എന്നിവർക്കും പരിക്കേറ്റു. കൊടുങ്ങല്ലൂർ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. ഇജാസിന്റെ മാതാവ്: ഹാജറ. സഹോദരൻ: മുഹമ്മദ് സലിൻ (ന്യൂസിലാൻഡ്).