ഏലംകുളം: മേനക്കുത്ത് കരയിൽ താമസിച്ചിരുന്ന പരേതനായ മേനക്കുത്ത് മൊയ്തുവിന്റെ മകൻ മൊയ്തീൻകുട്ടി (42) ട്രെയിൻ തട്ടി മരിച്ചു. ബുധനാഴ്ച രാവിലെ 10.40ന് കോട്ടയത്തുനിന്ന് നിലമ്പൂരിലേക്ക് വരുകയായിരുന്ന ട്രെയിൻ തട്ടിയാണ് അപകടം. ഏലംകുളം റെയിൽവേ ഗേറ്റിനും ചെറുകര സ്റ്റേഷനും ഇടക്കുള്ള കക്കാട്ട് റെയിൽവേ പാലത്തിൽനിന്ന് 150 മീറ്റർ അകലത്തിലായിരുന്നു സംഭവം. റെയിൽ പാളത്തിലൂടെ മൊബൈലിൽ സംസാരിച്ച് നടന്നുപോയിക്കൊണ്ടിരിക്കെ പിറക് വശത്ത് നിന്നെത്തിയ ട്രെയിൻ ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. 50 മീറ്ററോളം പാളത്തിലൂടെ വലിച്ചുകൊണ്ടുപോയതായും തൽക്ഷണം മരിച്ചതായും പറയുന്നു.ചെറുകര റെയിൽവേ സ്റ്റേഷനിൽനിന്ന് അറിയിച്ചതനുസരിച്ച് പെരിന്തൽമണ്ണ പൊലീസ് സംഭവസ്ഥലത്തെത്തി നിയമനടപടി സ്വീകരിച്ചു. മാതാവ്: പരേതയായ ഫാത്തിമ. ഭാര്യ: റഷീദ (വിളയൂർ) മക്കൾ: റഹീസ, നിസ്മ. മരുമകൻ: ഷഫീഖ് (വണ്ടുംതറ) സഹോദരങ്ങൾ: അബൂബക്കർ, മുഹമ്മദലി, യൂസുഫ്, ഇബ്രാഹിം (ഇരുവരും അബൂദബി), നഫീസ, റുഖിയ, സാറ, പരേതരായ ഇത്തീയ, ആയിശ, മറിയ.