പാണ്ടിക്കാട്: മദ്റസയിലേക്ക് സൈക്കിളിൽ പോവുകയായിരുന്ന വിദ്യാർഥി വാഹനാപകടത്തിൽ മരിച്ചു. പാണ്ടിക്കാട് കാളങ്കാവിലെ പൊടുവണ്ണി മുസ്തഫയുടെ മകൻ റിഷാദാണ് (14) മരിച്ചത്. ബുധനാഴ്ച രാവിലെ ആറോടെ താഴെ കാളങ്കാവിലാണ് അപകടം. നാട്ടുകാർ പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിന് കാരണമായതായി സംശയിക്കുന്ന കെ.എസ്.ആർ.ടി.സി ബസും പിക്അപ് ലോറിയും പാണ്ടിക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഏത് വാഹനമാണ് അപകടം വരുത്തിയതെന്ന് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ പാണ്ടിക്കാട് സി.ഐ കെ. റഫീഖിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പന്തല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് റിഷാദ്. ഒടോമ്പറ്റ സ്വദേശി സലീനയാണ് മാതാവ്. ഷുക്കൂർ, ഷബീബ്, നജ ഫാത്തിമ എന്നിവർ സഹോദരങ്ങളാണ്. പെരിന്തൽമണ്ണ ജില്ല ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം കാരായ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.