നിലമ്പൂർ: കാട്ടിൽ വിറക് ശേഖരിക്കാൻ പോയ സംഘത്തിലെ വീട്ടമ്മ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. നാടുകാണി പുളിയമ്പാറയിലെ കല്യാണി (58) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് 12ഓടെയാണ് സംഭവം. കല്യാണി ഉൾപ്പടെ വനാതിർത്തിയിൽ താമസിക്കുന്ന കുടുംബങ്ങളിലെ നാല് സ്ത്രീകളടങ്ങുന്നവരാണ് വീട്ടാവശ്യത്തിനുള്ള വിറക് ശേഖരിക്കാൻ കാട്ടിൽ പോയത്. സംഘം നടന്നുനീങ്ങുന്നതിനിടെയാണ് തൊട്ടടുത്ത് ആനയെ കണ്ടത്. നാലുപേരും പിന്തിരിഞ്ഞ് ഓടി. മറ്റു മൂന്നുപേരും വീട്ടിലെത്തിയെങ്കിലും കല്യാണിയെ കാണാനായില്ല. വനപാലകരും നാട്ടുകാരും വനത്തിൽ തിരച്ചിൽ നടത്തിയപ്പോഴാണ് കല്യാണി വനത്തിൽ വീണു കിടക്കുന്നതായി കണ്ടത്. ഈ സമയത്തും സമീപം ആന ഉണ്ടായിരുന്നു. ബഹളം വെച്ച് ആനയെ അകറ്റി നോക്കിയപ്പോഴേക്കും മരിച്ചിരുന്നു. ഗുഡല്ലൂർ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം സംസ്കരിച്ചു.