തളിക്കുളം: മുറ്റിച്ചൂർ പാലത്തിൽനിന്ന് പുഴയിൽ ചാടിയ വർക്ക്ഷോപ് ജീവനക്കാരൻ മുങ്ങിമരിച്ചു. പത്താംകല്ല് സി.എം.എസ് സ്കൂളിന് പടിഞ്ഞാറ് പുറക്കോലിപറമ്പിൽ രവിയുടെ മകൻ രാജേഷാണ് (40) മരിച്ചത്. തളിക്കുളം സെന്ററിന് വടക്ക് ജ്യേഷ്ഠൻ സതീഷുമായി ചേർന്ന് പാച്ച് വർക്ക്ഷോപ് നടത്തിവരുകയായിരുന്നു. തിങ്കളാഴ്ച പുലർച്ച നാലോടെ ബൈക്കിൽ പാലത്തിൽ എത്തിയ ഇയാൾ നടക്കാനിറങ്ങിയവരോട് പുഴയിലെ അടിയൊഴുക്ക് എവിടേക്കാണെന്ന് ചോദിച്ചിരുന്നു. പിന്നീട് ബൈക്ക് പാലത്തിൽ പാർക്ക് ചെയ്തശേഷം പുഴയിലേക്ക് ചാടുകയായിരുന്നു. വിവരം അറിയിച്ചതോടെ അന്തിക്കാട്, വലപ്പാട് പൊലീസും തൃശൂരിൽനിന്നും വലപ്പാടുനിന്നും സുരക്ഷാസേനയും സ്ഥലത്തെത്തി. രാവിലെ 9.45 ഓടെ സുരക്ഷാസേന മുങ്ങിയെടുത്തു മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി. രാജേഷിന്റെ ഭാര്യ: രേഷ്മ. മക്കളില്ല.