തളി: അയൽവാസിയായ യുവാവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയതിനെ തുടർന്ന് ചികിത്സയിലായിരുന്ന ആൾ മരിച്ചു. വിരുട്ടാണം കോളനിയിൽ കൈപ്ര വീട്ടിൽ മനോജാണ് (കണ്ണൻ-44) മരിച്ചത്. നവംബർ 27ന് വൈകീട്ട് അഞ്ചോടെ അയൽവാസിയായ ഗോകുലാണ് (24) പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. വിരുട്ടാണം ക്ഷേത്ര പരിസരത്തായിരുന്നു ആക്രമണം. വഴിയരികിൽ കാത്ത് നിന്നിരുന്ന ഗോകുൽ വീട്ടിൽ നിന്ന് പുറത്തേക്ക് പോവുകയായിരുന്ന മനോജിന്റെ ശരീരത്തിലേക്ക് കുപ്പിയിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. വസ്ത്രം അഴിച്ചെറിഞ്ഞും റോഡിൽ കിടന്നുരുണ്ടും തീയണച്ചെങ്കിലും മനോജിന് ഗുരുതരമായി പൊള്ളലേറ്റു. മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം ആറോടെയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്ത പ്രതി ഗോകുൽ റിമാൻഡിലാണ്. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പറയുന്നു.ചന്ദ്രൻ നായരുടെയും ലക്ഷ്മി കുട്ടിയമ്മയുടെയും മകനായ മനോജ് അവിവാഹിതനാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ചൊവ്വാഴ്ച എരുമപ്പെട്ടി പോലീസ് മേൽനടപടികൾ സ്വീകരിക്കും.