വേങ്ങര: ഊരകത്ത് ഞായറാഴ്ച പുലർച്ചെ ജീപ്പ് മറിഞ്ഞ് മധ്യവയസ്ക മരിച്ചു. ജീപ്പിലുണ്ടായിരുന്ന ഒമ്പതു പേർക്ക് പരിക്കേറ്റു. വേങ്ങര പൊന്നാം കിണർ നല്ലാട്ടു തൊടി ഹംസയുടെ ഭാര്യ നഫീസ (56) ആണ് മരിച്ചത്. ഗുരുതര പരിക്കേറ്റ ഡ്രൈവർ കൊളപ്പുറം സ്വദേശി ഷെഫീഖിനെ (25) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും മരിച്ച നഫീസയുടെ മകൾ ഷക്കീലയുടെ മകൻ ഷെറാഫത്തിനെ (13) കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റു യാത്രക്കാർ: ഷക്കീലയുടെ മറ്റു മക്കളായ ഫാത്തിമ ഷറഫില (15), അസ്വ (നാലര), നഫീസയുടെ മകൻ യാഷിഖിന്റെ മക്കളായ ജുമൈല (23), ഫാത്തിമ റന (8) റാസിക് (6), നഫീസയുടെ മകൻ അബൂബക്കറിന്റെ ഭാര്യ ഫസ്ന (19), ഡ്രൈവർ ഷെഫീകിന്റെ സുഹൃത്ത് പരപ്പനങ്ങാടി സ്വദേശി റഊഫ് (20). ഇവർ വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.കൊളപ്പുറത്തെ ബന്ധുവീട്ടിലെ കല്യാണം കഴിഞ്ഞ് നഫീസയുടെ മകൾ സീനത്തിനെ വെങ്കുളത്തെ വീട്ടിൽ ഇറക്കിയ ശേഷം മടങ്ങി വരവേയാണ് അപകടം. കുന്നത്ത്-വെങ്കുളം റോഡിൽ ചെരിച്ചിയിൽ ഇറക്കത്തിൽ ഇവർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. റോഡരികിലെ കാങ്കടക്കടവൻ കുഞ്ഞിമൊയ്തീന്റെ വീട്ടുമുറ്റത്തു കൂടെ ഓടി 15 അടി താഴ്ചയുള്ള കാപ്പിൽ ഹംസയുടെ വീടിന്റെ അടുക്കള ഭാഗത്ത് തല കീഴായാണ് ജീപ്പ് മറിഞ്ഞത്. വൻ ശബ്ദവും നിലവിളിയും കേട്ട് ഹംസയും നാട്ടുകാരുമെത്തി രക്ഷാപ്രവർത്തനം നടത്തി. ജീപ്പിന്റെ മുൻവശത്തിരുന്ന നഫീസ തൽക്ഷണം മരിക്കുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം വേങ്ങര ടൗൺ പുത്തൻപള്ളി ഖബർസ്ഥാനിൽ ഖബറടക്കി. നഫീസയുടെ മക്കൾ: അൻവർ സാദിഖ്, യാഷിക്, അബൂബക്കർ, ഷക്കീല, സീനത്ത്, റുക്സാബി. മരുമക്കൾ: റബീഅത്ത്, ജുമൈല, ഫസ്ന, യാസർ, അബ്ബാസ്, കബീർ.