കോട്ടക്കൽ: ദേശീയപാത 66ല്‍ എടരിക്കോട് പാലത്തിന് സമീപം മിനി പിക്അപ് ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഏഴുവയസ്സുകാരന് മരിച്ചു. അപകടത്തിൽ മൂന്നുപേര്‍ക്ക് പരിക്കേറ്റു. കാടാമ്പുഴ വലിയപീടിയേക്കല്‍ സലാഹുദ്ദീന് തങ്ങളുടെ മകന് സയ്യിദ് മുഹമ്മദ് ഷംവീലാണ് മരിച്ചത്. സലാഹുദ്ദീൻ തങ്ങള്‍ (40), ഭാര്യ സയിദ ബീവി(30), മകൻ സയ്യിദ് അബ്ദുറഹ്മാന് (10) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ മുഹമ്മദ് ഷംവീലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാടാമ്പുഴ എൽ.പി സ്കൂൾ മൂന്നാം തരം വിദ്യാർഥിയാണ്. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ പൂര്‍ണമായും തകര്‍ന്നു. ശനിയാഴ്ച ഉച്ചക്ക് 1.30ഓടെയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച ഓട്ടോയും തൃശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന പിക്അപും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഇതുവഴിയുള്ള വാഹനഗതാഗതം പൂർണമായും തടസ്സപ്പെട്ടു. കോട്ടക്കൽ പൊലീസെത്തി നടപടികൾ സ്വീകരിച്ച ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.