കുറ്റ്യാടി: കക്കട്ടിൽ മണിയൂർതാഴയിൽ യുവതിയെയും കുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മണിയൂർതാഴ നിടുവലംകണ്ടി ഷിബിലിന്റെ ഭാര്യയും മുള്ളമ്പത്ത് ഇരുമ്പൻതടം മേക്കോട്ടുമ്മൽ നാണുവിന്റെ മകളുമായ വിസ്മയ (24), ഏഴുമാസം പ്രായമായ മകൾ ഹഷ് വിക എന്നിവരുടെ മൃതദേഹങ്ങളാണ് വീടിനു മുൻവശത്തെ ജലനിധി പൊതുകിണറിൽ കണ്ടെത്തിയത്. ഇരുവരെയും കാണാതായതിനെ തുടർന്ന് ഞായറാഴ്ച രാവിലെ നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ കണ്ടെത്തിയത്. കിണറിന്റെ ഗ്രിൽ വാതിൽ തുറന്നുകിടന്ന നിലയിലായിരുന്നു.
നാദാപുരം അഗ്നിരക്ഷാസേനയും കുറ്റ്യാടി പൊലീസും സ്ഥലത്തെത്തി മൃതദേഹങ്ങൾ പുറത്തെടുത്ത് കുറ്റ്യാടി താലൂക്ക് ഗവ. ആശുപത്രിയിലേക്ക് മാറ്റി. രണ്ടുവർഷം മുമ്പായിരുന്നു ഷിബിലിന്റെയും വിസ്മയയുടെയും വിവാഹം. വടകര താലൂക്ക് തഹസിൽദാർ വർഗീസ് കുര്യൻ വിസ്മയയുടെയും കുറ്റ്യാടി എസ്.ഐ പി. ഷമീർ കുഞ്ഞിന്റെയും മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടത്തി കോഴിക്കോട് മെഡിക്കൽ കോളജിലേക്കയച്ചു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. വിസ്മയയുടെ മാതാവ്: ലീല. സഹോദരി: ശിബിര. പോസ്റ്റ്മോർട്ടത്തിന് ശേഷം തിങ്കളാഴ്ച ഇരുമ്പൻതടത്തെ വീട്ടുവളപ്പിൽ സംസ്കരിക്കും.