വാടാനപ്പള്ളി: ദേശീയപാതയിൽ തളിക്കുളം ഹൈസ്കൂളിനു തെക്ക് മത്സ്യം കയറ്റിയ ലോറി എതിരെ വന്ന ബുള്ളറ്റിലിടിച്ച് യുവാവ് തൽക്ഷണം മരിച്ചു. ബുള്ളറ്റ് യാത്രക്കാരനായ വാടാനപ്പള്ളി ഗണേശമംഗലം പടിഞ്ഞാറ് എം.എൽ.എ വളവ് മസ്ജിദിന് സമീപം വലിയകത്ത് മുഹമ്മദിന്റെ മകൻ അമ്പലത്ത് വീട്ടിൽ മുഹമ്മദ് ഷരീഖാണ്(30) മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് 2.30 ഓടെയായിരുന്നു അപകടം. തൃപ്രയാർ ഭാഗത്തേക്ക് പോയിരുന്ന കണ്ടെയ്നർ ലോറിയെ അമിതവേഗത്തിൽ മറികടക്കവേയായിരുന്നു അപകടം. വെട്ടിച്ചതിനെ തുടർന്ന് മീൻ ലോറി കണ്ടെയ്നർ ലോറിയിലും ഇടിച്ചു. റോഡിൽ വീണ ഷരീഖിന്റെ തലയിലൂടെ വാഹനത്തിന്റെ ടയർ കയറി. കൊച്ചിയിൽനിന്ന് ജോലി കഴിഞ്ഞ് വരുകയായിരുന്നു ഷരീഖ്. നേരേത്ത ഗൾഫിൽ ജോലി ചെയ്തിരുന്ന ഷരീഖ് രണ്ട് വർഷമായി നാട്ടിലുണ്ട്. അപകടത്തെത്തുടർന്ന് ആളുകൾ തടിച്ചുകൂടി 45 മിനിറ്റോളം ഗതാഗതം തടസ്സപ്പെട്ടു. മൃതദേഹവും വാഹനങ്ങളും മാറ്റിയ ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്. വാടാനപ്പള്ളി പൊലീസും നാട്ടുകാരും ഗതാഗതം നിയന്ത്രിച്ചു. മാതാവ്: സാഹിറ. സഹോദരങ്ങൾ: മുഹമ്മദ് ഷാഫി (ദുബൈ), മുഹമ്മദ് ഷിഫാസ്. ഖബറടക്കം പിന്നീട്. പൊലീസ് കേസെടുത്തു.