അന്തിക്കാട്: അന്തിക്കാട് സി.ഐ.ടി.യു ഓഫിസിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞാണി സ്വദേശിയും ആർട്ടിസ്റ്റുമായ വെള്ളേംതടം വലിയപറമ്പിൽ ചാത്തുവിന്റെയും അംബുജാക്ഷിയുടെയും മകൻ സതീഷ് ലാൽ (ലാലപ്പൻ കാഞ്ഞാണി - 43) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം സി.ഐ.ടി.യു ഓഫിസിലെത്തിയ ഇയാൾ വെള്ളം വാങ്ങി കുടിക്കുകയും പാർട്ടി പ്രവർത്തകരുമായി സംസാരിക്കുകയും ചെയ്തിരുന്നു. ഇതിനിടയിൽ മുറിയിൽ കയറി വാതിൽ അടച്ചു. വാതിൽ തുറക്കാതെ വന്നതോടെ ജനൽ തുറന്നു നോക്കിയപ്പോഴാണ് ഫാനിൽ തൂങ്ങിമരിച്ചതായി കണ്ടത്. ഉടൻ അന്തിക്കാട് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വൈകീട്ട് 5.30 ഓടെ മൃതദേഹം ഇൻക്വസ്റ്റ് പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി ജില്ല ആശുപത്രിയിലേക്ക് മാറ്റി. മരിച്ച ലാലപ്പൻ അവിവാഹിതനാണ്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. മാതാവ്: അംബുജാക്ഷി. സഹോദരങ്ങൾ: രജീവ്, സജീവ്, ഷൈനി, ഷൈലജ.