കാഞ്ഞാണി: തൃശൂർ-വാടാനപ്പള്ളി സംസ്ഥാനപാതയിൽ പെരുമ്പുഴ പാടത്ത് അമിതവേഗത്തിൽ വന്ന ബൈക്ക് ഉരസിയതുമൂലം നിയന്ത്രണം തെറ്റിയ ഓട്ടോറിക്ഷ ബസിലിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. ബൈക്ക് യാത്രികരായ രണ്ടുപേർക്ക് പരിക്കേറ്റു. വാടാനപ്പള്ളി ചിലങ്ക സെന്ററിന് പടിഞ്ഞാറ് ടുടു ടവറിൽ താമസിക്കുന്ന എറിയാട് സ്വദേശി അണ്ടാറത്തറ വീട്ടിൽ സുലൈമാന്റെ മകൻ സലീമാണ് (ഹക്കീം -37) മരിച്ചത്. ബൈക്ക് യാത്രക്കാരായ നന്ദന (20), സനീഷ് (20) എന്നിവർക്കാണ് പരിക്ക്. ബുധനാഴ്ച രാവിലെ 8.30ഓടെയായിരുന്നു അപകടം. ബൈക്ക് കാറിനെ മറികടക്കുന്നതിനിടെ എതിരെ വന്ന ‘കാർലോസ്’ ബസിൽ ഇടിക്കാതിരിക്കാൻ വെട്ടിക്കുകയും മുന്നിൽ പോയ ഓട്ടോയിൽ ഇടിക്കുകയുമായിരുന്നു. ഓട്ടോ പൂർണമായും തകർന്നു. ഗുരുതര പരിക്കേറ്റ സലീമിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ബസിന്റെ മുൻഭാഗത്തും കേടുപാടുണ്ട്. തൃശൂർ ടൗണിൽ ഓട്ടോ ഓടിക്കുന്ന സലീം രാത്രി ഓട്ടം കഴിഞ്ഞ് ഉറങ്ങിയശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. സലീം എട്ട് വർഷമായി വാടാനപ്പള്ളിയിലാണ് താമസം. ഭാര്യ: ഫൗസിയ (ഫബിന). മക്കൾ: സിയാൻ (അഞ്ചാം ക്ലാസ് വിദ്യാർഥി, വാടാനപ്പള്ളി ആർ.സി യു.പി സ്കൂൾ), സിദാൻ (മൂന്നുമാസം). അപകടത്തെത്തുടർന്ന് സംസ്ഥാനപാതയിൽ അരമണിക്കൂറിലധികം ഗതാഗതം മുടങ്ങി.