നിലമ്പൂർ: റെയിൽവേ പാളത്തിന് സമീപം പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ഒഡീഷ സ്വദേശിയായ യുവാവ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. മനാസ് കുമാർ ഡാകുവാണ് (19) വെള്ളിയാഴ്ച പുലർച്ച മരിച്ചത്. നിലമ്പൂർ റെയിൽവേ സ്റ്റേഷന് സമീപം രാമംകുത്ത് ഭാഗത്ത് പാളത്തോട് ചേർന്ന് ചൊവ്വാഴ്ച രാവിലെയാണ് പരിക്കുകളോടെ യുവാവിനെ കണ്ടത്. കഴുത്തിനും തലക്കും മുഖത്തും സാരമായി പരിക്കേറ്റ നിലയിലായിരുന്നു. യൂനുസ് രാമൻകുത്ത്, ഷാജഹാൻ പാത്തിപ്പാറ എന്നിവരുടെ നേതൃത്വത്തിൽ ട്രോമാകെയർ പ്രവർത്തകരാണ് ഇയാളെ നിലമ്പൂർ ജില്ല ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചത്. രാവിലെ ഏഴിന് നിലമ്പൂരിൽനിന്ന് ഷൊർണൂരിലേക്ക് പോയ ട്രെയിനിൽനിന്ന് യുവാവ് തെറിച്ചുവീണതാണെന്നാണ് കരുതുന്നത്.