ദോഹ: രണ്ട് മാസം മുമ്പ് ഖത്തറിലെത്തിയ മലപ്പുറം വേങ്ങര പാക്കടപ്പുറായ സ്വദേശി വലിയാക്കത്തൊടി നൗഫൽ ഹുദവി (35) ഹൃദയാഘാതത്തെത്തുടർന്ന് നിര്യാതനായി. വ്യാഴാഴ്ച രാത്രി കൂട്ടുകാർക്കൊപ്പം ഫുട്ബാൾ കളിച്ച് വിശ്രമിക്കുന്നതിനിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. പിന്നാലെ മരണം സംഭവിച്ചു. വ്യാഴാഴ്ച രാവിലെ മൂന്നാമത്തെ കുഞ്ഞ് പിറന്നതിന്റെ സന്തോഷം പങ്കുവെച്ചാണ് നൗഫൽ വൈകുന്നേരം സുഹൃത്തുക്കൾക്കൊപ്പം കളിക്കാനിറങ്ങിയത്. ജൂലൈ ആദ്യവാരമാണ് ഇദ്ദേഹം ഖത്തറിൽ സ്വകാര്യ ടൈപ്പിങ് സെന്ററിൽ ജോലിയിൽ പ്രവേശിച്ചത്. നേരത്തെ ചെമ്മാട് ദാറുൽ ഹുദ, സബീലുൽ ഹിദായ, ചാമക്കാല നഹ്ജു റശാദ്, ഗ്രേസ് വാലി, ചെറുവണ്ണൂർ അൽ അൻവാർ അക്കാദമി എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. പിതാവ്: വലിയാക്കത്തൊടി അഹമ്മദ് മുസ്ലിയാർ. മാതാവ്: ആയിശ. ഭാര്യ: കൊടലിട സീനത്ത്. മക്കൾ: മുഹമ്മദ് ഹനൂൻ, മുഹമ്മദ് ഹഫിയ്യ്, ഒരു ദിവസം പ്രായമായ ആൺകുഞ്ഞ്. സഹോദരങ്ങൾ: മുനീർ, ത്വയ്യിബ്, ബദരിയ്യ. ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിലെത്തിക്കും.