എടക്കര: മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സ തേടിയ ശേഷം തുടര്‍ചികിത്സക്കായി മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് വരുകയായിരുന്ന യുവാവ് ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് മരിച്ചു. ഉപ്പട ആനക്കല്ല് ഇളമുടിയില്‍ അനൂപ് ചന്ദ്രനാണ് (29) മരിച്ചത്. മൂവാറ്റുപുഴയില്‍ നൂൽപുട്ട് കമ്പനിയിലെ ജീവനക്കാരനായിരുന്നു അനൂപ്. രാവിലെ മുണ്ടേരി സ്വദേശിയായ സുഹൃത്തിനൊപ്പം നൂല്‍പുട്ട് വിതരണം ചെയ്യാന്‍ പോകുന്നതിനിടെ ഇവര്‍ സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിച്ചിരുന്നു. അപകടത്തില്‍ അനൂപിന്റെ കാലിനും സുഹൃത്തിന്റെ തോളെല്ലിനും പരിക്കേല്‍ക്കുകയും ചെയ്തു. കാലിനുണ്ടായ പൊട്ടല്‍ പ്ലാസ്റ്ററിട്ട ശേഷം ആംബുലന്‍സില്‍ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയില്‍ തുടര്‍ചികിത്സക്കായി വരുംവഴി അങ്കമാലിയിൽവെച്ച് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ അങ്കമാലി അപ്പോളോ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമായി പറയുന്നത്. കവളപ്പാറ കോളനിക്കാരനായ അനൂപ് 2019ലെ ഉരുള്‍പൊട്ടലിനെത്തുടര്‍ന്നാണ് ആനക്കല്ലിലേക്ക് താമസം മാറിയത്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും. മുണ്ടിയാണ് മാതാവ്. സഹോദരങ്ങള്‍: ബാബു, സീന, സുനിത, അനുഷ.