കണ്ണൂരിൽ പോക്സോ കേസിൽ പ്രതിയായിരുന്നു
കോഴിക്കോട്: കണ്ണൂരിലെ പോക്സോ കേസിൽ പ്രതിയായ മുൻ സി.പി.എം മുയ്യം ബ്രാഞ്ച് സെക്രട്ടറി കുറമത്തൂർ കണപുരത്ത് അനീഷിനെ (50) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മാവൂർ റോഡ് തൊണ്ടയാട്ട് റോഡിനോട് ചേർന്ന ഒഴിഞ്ഞ സ്ഥലത്ത് മരത്തിൽ തൂങ്ങിയ നിലയിലായിരുന്നു. മൃതദേഹത്തിന് രണ്ടു ദിവസം പഴക്കമുണ്ടെന്നാണ് കരുതുന്നത്. വ്യാഴാഴ്ച പകൽ 12ഓടെ മൃതദേഹം കണ്ട നാട്ടുകാർ മെഡിക്കൽ കോളജ് പൊലീസിൽ അറിയിക്കുകയായിരുന്നു. എസ്.ഐ പി. അനീഷിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി പരിശോധിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ആത്മഹത്യയാണെന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു. ശരീരത്തിൽ മറ്റു സംശയമുണ്ടാക്കുന്ന മുറിവുകളില്ല.
പോക്സോ കേസിൽ പ്രതിയായതിനെ തുടർന്ന് ഇദ്ദേഹത്തെ സി.പി.എം ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തുനിന്നും പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. 17കാരനായ വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ അനീഷിനും മുയ്യം പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി സി. രമേശനുമെതിരെ തളിപ്പറമ്പ് പൊലീസാണ് കേസെടുത്തത്. രമേശനെയും പാർട്ടി പുറത്താക്കിയിരുന്നു.