ആലുവ: ആക്രമണത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന വയോധികൻ മരിച്ചു. കയിൻറിക്കര തോപ്പിൽ അലിക്കുഞ്ഞാണ് (68) മരിച്ചത്. ആക്രമണത്തെ തുടർന്ന് തലക്കകത്ത് രക്തസ്രാവവും വാരിയെല്ലുകൾക്ക് പൊട്ടലുമുണ്ടായതിനെത്തുടർന്ന് അബോധാവസ്ഥയിലായിരുന്നു. നവംബർ 20നായിരുന്നു സംഭവം. ഏലൂക്കര പനത്താൻ അബ്ദുൽ കരീമാണ് അലിക്കുഞ്ഞിനെ ആക്രമിച്ചത്. വഴിക്ക് സ്ഥലം വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് അലിക്കുഞ്ഞിനെ പലവട്ടം ഇയാൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് വഴിയിൽ തടഞ്ഞുനിർത്തി ആക്രമിച്ചത്. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ പ്രതിയെ രണ്ടുദിവസത്തിനുശേഷം ബിനാനിപുരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സബ് ജയിലിൽ റിമാൻഡിലാണിയാൾ. മൈമൂനത്താണ് അലിക്കുഞ്ഞിന്റെ ഭാര്യ. മക്കൾ: അംജദ് അലി, അസ്ലം അലി, അജ്മൽ അലി.