കൂറ്റനാട്: ബംഗളൂരുവില്‍ സുഹൃത്തുമായുണ്ടായ അടിപിടിയില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ലോറി ഡ്രൈവർ മരിച്ചു. തൃത്താല ഞാങ്ങാട്ടിരി താഴത്തേതിൽ മുഹമ്മദ് മുബാറകാണ് (26) മരിച്ചത്.
ചൊവ്വാഴ്ച പുലർച്ചെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. നവംബർ നാലിന് രാത്രിയിലായിരുന്നു സംഭവം.
തമിഴ്നാട്ടിൽനിന്ന് ബംഗളൂരുവിലേക്ക് സാധനങ്ങൾ കൊണ്ടുപോകുന്ന ഹെവി ലോറിയുടെ ഡ്രൈവറായിരുന്നു മുബാറക്. വാക്തർക്കത്തെ തുടർന്ന് സഹപ്രവർത്തകനായിരുന്ന കാസർകോട് സ്വദേശി പട്ടിക കൊണ്ട് തലക്കടിക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റതറിഞ്ഞെത്തിയ ബംഗളൂരു പൊലീസ് തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റി. നാട്ടിൽനിന്നെത്തിയ ബന്ധുക്കളും സുഹൃത്തുക്കളും ബംഗളൂരു മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം ബംഗളൂരുവിൽനിന്ന് പൊലീസ് എത്തി ഇൻക്വസ്റ്റ് നടത്തിയ ശേഷം ബന്ധുക്കൾക്കു വിട്ടു കൊടുക്കും.
പിതാവ്: സുലൈമാൻ. മാതാവ്: സൽമ, സഹോദരങ്ങൾ: തസ്ലീമ, പരേതനായ സൈനുൽ ആബിദ്.