കോട്ടക്കൽ: വളർത്തുമൃഗങ്ങളിൽനിന്ന് പകരുന്ന ‘ബ്രൂസെല്ലോസിസ്’ എന്ന അപൂർവരോഗം ബാധിച്ച് ചികിത്സയിലായിരുന്ന എട്ടുവയസ്സുകാരി മരിച്ചു. കോട്ടക്കൽ ആര്യവൈദ്യശാല ജീവനക്കാരൻ കോട്ടക്കൽ പാലപ്പുറയിലെ ഇടത്തര മുഹമ്മദ് ഷരീഫിന്റെ മകൾ ഷസ ഫാത്തിമയാണ് മരിച്ചത്. രണ്ടുമാസം മുമ്പാണ് വിട്ടുമാറാത്ത പനിയെത്തുടർന്ന് ഷസയെ കോട്ടക്കലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
രോഗം തിരിച്ചറിയാൻ കഴിയാത്തതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം. ഷസക്ക് ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചിരുന്നുവെന്ന് കോട്ടക്കൽ കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. കെ. നഷീദ അറിയിച്ചു. മൃഗങ്ങളുടെ തിളക്കാത്ത പാൽ, അതുകൊണ്ടുണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കൾ എന്നിവ ഉപയോഗിക്കുന്നവരിൽ ബാക്ടീരിയ ബാധയിലൂടെ ഉണ്ടാകുന്ന അപൂർവ രോഗമാണ് ബ്രൂസെല്ലോസിസ്.
പശു, എരുമ, ആട് തുടങ്ങിയ മൃഗങ്ങളുടെ പാൽ തിളപ്പിക്കാതെ കുടിക്കുന്നവരിൽ രോഗബാധക്ക് സാധ്യതയുണ്ടെന്നും കരുതൽ വേണമെന്നുമാണ് ആരോഗ്യവകുപ്പ് നൽകുന്ന മുന്നറിയിപ്പ്. കോട്ടക്കൽ ജി.എം.യു.പി സ്കൂളിൽ നാലാംക്ലാസ് വിദ്യാർഥിയാണ് ഷസ. സഹോദരൻ: മുഹമ്മദ് ഷാമിൽ.