പയ്യന്നൂർ: പ്രശസ്ത പൂരക്കളി, മറുത്തുകളി ആചാര്യനും സംസ്കൃത പണ്ഡിതനുമായ കരിവെള്ളൂർ കുണിയനിലെ വി.പി. ദാമോദരൻ പണിക്കർ (84) നിര്യാതനായി. കേരള സംഗീത നാടക അക്കാദമി അവാർഡ്, കേരള ഫോക് ലോർ അക്കാദമിയുടെ പുരസ്കാരം, സമഗ്ര സംഭാവനക്കുള്ള യു.ആർ.എഫ് പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചു. പാണ്ഡിത്യത്തിന്റെ മികവിന് അംഗീകാരമായി കൊയോങ്കര പൂമാലക്കാവിൽനിന്ന് പട്ടും വളയും പണിക്കർ സ്ഥാനവും വീരശൃംഖലയും ലഭിച്ചു. പയ്യന്നൂർ സംസ്കൃത മഹാവിദ്യാലയം, നീലേശ്വരം പ്രതിഭ കോളജ് എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. കേരള പൂരക്കളി കലാ സംസ്കൃത പഠന കേന്ദ്രം സ്ഥാപകനാണ്. പൂരോത്സവം കളിയും മറുത്തുകളിയും എന്ന ഗ്രന്ഥവും നിരവധി ലേഖനങ്ങളും രചിച്ചു.
പരേതരായ കരയാപ്പള്ളി ചന്ദ്രശേഖരന്റെയും വി.പി. ശ്രീദേവി അമ്മയുടെയും മകനാണ്. ഭാര്യ: പത്മാവതി കുണ്ടത്തിൽ (കൊഴുമ്മൽ).
മക്കൾ: നിർമല (കണ്ണങ്കൈ, പിലിക്കോട്), സുജാത (റിട്ട. പ്രധാനാധ്യാപിക, ചുള്ളിക്കര ജി.എൽ.പി സ്കൂൾ), സുഷമ (മൈമ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക), സജീവൻ (സബ് ഡിവിഷനൽ എൻജിനീയർ, ബി.എസ്.എൻ.എൽ, പയ്യന്നൂർ), സുഹാസിനി (അക്ഷിത് ആയുർവേദിക്സ് ഓണക്കുന്ന്).
മരുമക്കൾ: വി. ദാമോദരൻ (കച്ചവടം, കണ്ണങ്കൈ, പിലിക്കോട്), കെ.വി. രാഘവൻ (റിട്ട. എസ്.ഐ കേരള പൊലീസ്), കെ.വി. കുമാരൻ (പേക്കടം, തൃക്കരിപ്പൂർ), ഹൃദ്യ (കുഞ്ഞിമംഗലം), മധു കാനായി (എം.കെ ഫാർമ, പയ്യന്നൂർ).
സഹോദരങ്ങൾ: ബാലകൃഷ്ണൻ (പാലത്തര), ശശിധരൻ (പാലത്തര), രാഘവൻ വിസ്മയ (കുണിയൻ), സുലോചന (കാരോളം), പരേതരായ കല്യാണി, പാറു, മാധവി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് കുണിയനിലെ സമുദായ ശ്മശാനത്തിൽ.