പുലാമന്തോൾ: വയനാട് മാനന്തവാടിയിലുണ്ടായ ബസപകടത്തിൽ പരിക്കേറ്റ ചെമ്മല സ്വദേശി മരിച്ചു. ചെമ്മല മഹല്ലിൽ താമസിച്ചിരുന്ന മണ്ണേങ്ങൽ എളേടത്ത് മൊയ്തീന്റെ മകൻ ഹുസൈൻ (55) ആണ് മരിച്ചത്. സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് മരിച്ചത്.
കഴിഞ്ഞ മാസം 29ന് വൈകുന്നേരം 4.15ന് മാനന്തവാടി-മൈസൂരു റോഡിൽ താഴെ 54ലെ വളവിൽ കർണാടക ആർ.ടി.സി ബസും സ്വകാര്യ ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് വാരിയെല്ലിന് പരിക്കേറ്റ ഹുസൈൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് മാലാപറമ്പിലെ ആശുപത്രിയിലേക്കു മാറ്റിയത്. തീർഥാടനത്തിന്റെ ഭാഗമായി കാട്ടിക്കുളം, മർകസ് നോളജ് സിറ്റി തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കാൻ പുലാമന്തോൾ പാറക്കടവ് ഭാഗത്തുനിന്ന് 29ന് പുറപ്പെട്ട സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്.
ഭാര്യ: ബീക്കുട്ടി. മക്കൾ: ഖൈറുന്നിസ, ഷംസീറ, ഉനൈസ്. മരുമക്കൾ: സുലൈമാൻ (ഓടുപാറ), നൗഫൽ (തത്തനംപുള്ളി). സഹോദരങ്ങൾ: മുഹമ്മദലി, കോമ, മുസ്തഫ സഖാഫി, റഹ്മത്ത്.
മാലാപറമ്പ് സ്വകാര്യ മെഡിക്കൽ കോളജ് മോർച്ചറിയിലുള്ള മൃതദേഹം മാനന്തവാടി പൊലീസ് എത്തിയശേഷം മേൽനടപടികൾ സ്വീകരിക്കും. പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ചെമ്മല ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.