എരുമപ്പെട്ടി: കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒമ്പതു വയസ്സുകാരി മരിച്ചു. ഇരുകാറുകളിലുമുണ്ടായിരുന്ന ആറു പേർക്ക് പരിക്കേറ്റു. ഈസ്റ്റ് ഒറ്റപ്പാലം പുത്തൻപീടികയിൽ അബ്ദുൽ സലാമിന്റെ മകൾ സുനൈനയാണ് (ഒമ്പത്) മരിച്ചത്. ശനിയാഴ്ച വൈകീട്ട് 4.30ഓടെ മങ്ങാട് സെന്റ് ജോർജ് പള്ളി ഗ്രോട്ടോയുടെ മുന്നിലാണ് അപകടമുണ്ടായത്. പെരുന്നാൾ ആഘോഷത്തിന് ചാവക്കാട് ഭാഗത്തേക്കു പോവുകയായിരുന്ന ഒറ്റപ്പാലം സ്വദേശികൾ സഞ്ചരിച്ചിരുന്ന ആൾട്ടോ കാർ എതിരെ വന്ന ആറ്റൂർ സ്വദേശി ഷാഫിയും കുടുംബവും സഞ്ചരിച്ച ടാറ്റ കാറിലിടിക്കുകയായിരുന്നു. സുനൈനക്കൊപ്പം കാറിലുണ്ടായിരുന്ന ബന്ധുക്കളായ ഹിസാന (14), ഷാഹിദ് (21), മുഹമ്മദ് സാദിഖ് (22) എന്നിവരെ എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകരും മറ്റേ കാറിൽ സഞ്ചരിച്ച ആറ്റൂർ സ്വദേശികളായ ഹക്കീം, സമദ്, ഷൗജദ എന്നിവരെ 108 ആംബുലൻസിലും കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റു യാത്രക്കാരും നാട്ടുകാരും ചേർന്നാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. ലത്തീഫ ഫൈറൂസാണ് സുനൈനയുടെ മാതാവ്. സഹോദരങ്ങൾ: ഹനീന, നഹാൻ. ഒറ്റപ്പാലം പത്തൊമ്പതാം മൈലിൽ പടിഞ്ഞാർക്കര എൽ.പി സ്കൂളിൽ നാലാം ക്ലാസ് വിദ്യാർഥിനിയാണ് സുനൈന.