വാടാനപ്പള്ളി: മിമിക്രി കലാകാരനും നടനുമായ കലാഭവൻ നിജു (48) കർണാടകയിലെ ‘കാന്താര’ സിനിമ ലൊക്കേഷനിൽ കുഴഞ്ഞുവീണ് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ബുധനാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് കുഴഞ്ഞുവീണത്. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. റിഷബ് ഷെട്ടിയുടെ സിനിമയുടെ സെറ്റിൽ നേരത്തെ മലയാളി ജൂനിയർ ആർട്ടിസ്റ്റ് എം.എഫ്. കബിൽ, ഹാസ്യതാരം രാജേഷ് ഷെട്ടി എന്നിവർ മരിച്ചിരുന്നു.
‘മാളികപ്പുറം’ ഉൾപ്പെടെ വിവിധ സിനിമകളിലും ‘മിന്നുകെട്ട്’ അടക്കം വിവിധ ടി.വി സീരിയലുകളിലും ശ്രദ്ധേയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കലാഭവനിലൂടെയാണ് മിമിക്രിരംഗത്തേക്ക് കടന്നുവന്നത്. നിരവധി വേദികളിലും ചാനലുകളിലും പ്രോഗ്രാം അവതരിപ്പിച്ച് ശ്രദ്ധ നേടിയിരുന്നു. മരണവിവരമറിഞ്ഞ് ബന്ധുക്കൾ കർണാടകയിലേക്ക് പോയിട്ടുണ്ട്. വാടാനപ്പള്ളി പൊലീസ് സ്റ്റേഷന് കിഴക്ക് വാക്കാട്ട് പരേതനായ കുമാരന്റെ മകനാണ്. ഭാര്യ: സുരജ. മക്കൾ: നിമ്മി, നീതു. സംസ്കാരം പിന്നീട്. മൂന്ന് മാസം മുമ്പ് നിജുവിന്റെ ജ്യേഷ്ഠൻ മധു വൃക്കരോഗം ബാധിച്ച് മരിച്ചിരുന്നു.