ഡിങ്കി ബോട്ട് മറിഞ്ഞാണ് അപകടം
പത്തനംതിട്ട: റാന്നി പെരുനാട്ടിൽ ഒഴുക്കിൽപ്പെട്ടയാൾക്ക് വേണ്ടി തിരച്ചിൽ നടത്തുന്നതിനിടെ ഡിങ്കി മറിഞ്ഞ് അഗ്നിശമന സേനാംഗം മുങ്ങി മരിച്ചു. പത്തനംതിട്ട ബ്രിഗേഡിലെ ഫയർമാൻ തിരുവനന്തപുരം ഒറ്റശേഖരമംഗലം മണലുവിളാകം ശരത് ഭവനിൽ ആർ. ആർ. ശരതാണ് (30) മരിച്ചത്.
മാടമൺ ചുരപ്ലാക്കൽ വീട്ടിൽ ശിവൻ (55) വ്യാഴാഴ്ച രാവിലെ പമ്പാനദിയിലെ മാടമൺ പമ്പ് ഹൗസിന് സമീപം ഒഴുക്കിൽപ്പെട്ടിരുന്നു. ഇദ്ദേഹത്തിന് വേണ്ടി ഡിങ്കി ബോട്ടിൽ തിരച്ചിൽ നടത്തുന്നതിനിടെയായിരുന്നു വൈകീട്ട് നാലോടെ ശരത് അപകടത്തിൽപ്പെട്ടത്. തടയണയിൽ തട്ടി ഡിങ്കി മറിഞ്ഞ് വെള്ളത്തിലേക്ക് വീണ ശരത് ഒഴുക്കിൽപ്പെടുകയായിരുന്നു. സഹപ്രവർത്തകർ മുങ്ങിയെടുത്ത് റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ. പോസ്റ്റുമോർട്ടത്തിന് ശേഷം വെള്ളിയാഴ്ച രാവിലെ പത്തനംതിട്ട ഫയർഫോഴ്സ് യൂനിറ്റിൽ പൊതുദർശനത്തിന് െവക്കും. 2015 ൽ ഫയർഫോഴ്സിൽ നിയമനം ലഭിച്ചത് മുതൽ ശരത് പത്തനംതിട്ട യൂനിറ്റിൽ ജോലി ചെയ്തുവരികയായിരുന്നു. സ്കൂബാ ടീമിൽ അംഗമായ ശരത് വെള്ളത്തിൽ വീണ നിരവധി ആളുകളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അഖിലയാണ് ഭാര്യ. മൂന്ന് വയസ്സുള്ള മകനുണ്ട്.