റാന്നി: മരം മുറിക്കുന്നതിനിടെ വടം പൊട്ടി മറുവശത്തേക്ക് വീണ ശിഖരം തലയില്‍ തട്ടി തൊഴിലാളി മരിച്ചു. വെച്ചൂച്ചിറ കക്കുടുക്ക പുഞ്ചിരിമുക്ക് കണിയാമ്പാറയില്‍ വര്‍ഗീസിെൻറ മകന് സിബി വര്‍ഗീസാണ് (50) മരിച്ചത്. ശനിയാഴ്ച രാവിലെ 10.45ഓടെ കുന്നം വാഹമുക്ക് അച്ചടിപ്പാറക്ക് സമീപം കാരയ്ക്കാട്ട് ഫിലിപ്പിെൻറ റബര്‍ തോട്ടത്തിലാണ് സംഭവം. യന്ത്രവാള്‍ ഉപയോഗിച്ച് തേക്കുമരം മുറിക്കുന്നതിനിടെ വടം പൊട്ടുകയും ദിശതെറ്റി മരം മറുവശത്തേക്ക് വീഴുകയുമായിരുന്നു. മരം വീഴുന്നതുകണ്ട് ഓടിമാറാന്‍ ശ്രമിച്ചെങ്കിലും ശിഖരം തലയിലടിക്കുകയായിരുന്നു. പാറകള്‍ നിറഞ്ഞ സ്ഥലത്ത് വീണ് മരം പൊട്ടാതിരിക്കാന്‍ വടം ഉപയോഗിച്ച് മറ്റ് മരങ്ങളില്‍ ബന്ധിപ്പിച്ച് തൂക്കി ഇറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. ബഹളംകേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ചേര്‍ന്ന് 200 മീറ്ററോളം തോളിലെടുത്താണ് സിബിയെ വാഹനമെത്തുന്ന വഴിയിലെത്തിച്ചത്. തുടര്‍ന്ന് റാന്നിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. സിബി ഉള്‍പ്പെടെ മൂന്നുപേരാണ് രാവിലെ മരം മുറിക്കാനെത്തിയത്.
കൂടെയുണ്ടായിരുന്ന സാജനും ജോണിയും ഓടാന്‍ ആവശ്യപ്പെട്ടെങ്കിലും ഓടുന്നതിനിടെ തിരിഞ്ഞുനോക്കിയതാണ് തടിയടിക്കാന് കാരണമായതെന്ന് പറയുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനും കോവിഡ് പരിശോധനക്കുമായി കോഴഞ്ചേരി ജില്ല ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: മേഴ്സി. മക്കള്‍: കെസിയ, റിസിലി. സംസ്കാരം പിന്നീട്.