കനിവിെൻറ കരം നീട്ടാൻ ഇനി വിനീതില്ല
പ്രളയസമയത്തും കോവിഡ് കാലത്തും ശ്രദ്ധേയമായ രക്ഷാപ്രവർത്തനം നടത്തിയിരുന്നു
കരുനാഗപ്പള്ളി: പ്രളയസമയത്തും കോവിഡ്കാലത്തും ശ്രദ്ധേയമായ രക്ഷാപ്രവർത്തനങ്ങൾ നടത്തിയ ഫയർഫോഴ്സ് ജീവനക്കാരൻ വാഹനാപകടത്തിൽ മരിച്ചു. തിരുവല്ല അഗ്നിരക്ഷാ നിലയത്തിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ (ഡ്രൈവർ) തെക്കൻ മൈനാഗപ്പള്ളി കോട്ടകുഴി തെക്കതിൽ വീട്ടിൽ വി. വിനീത് (34) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഏഴോടെ ദേശീയപാതയിൽ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനു സമീപമാണ് അപകടം. വിനീത് സഞ്ചരിച്ച ബൈക്കിൽ മത്സ്യം കയറ്റിവന്ന മിനിലോറി ഇടിക്കുകയായിരുന്നു. ഒരേ ദിശയിലേക്ക് പോകുകയായിരുന്നു ഇരു വാഹനങ്ങളും.
ആറു വർഷമായി തിരുവല്ല അഗ്നിരക്ഷ നിലയത്തിലെ ജോലിയിൽ തുടരവെ നിരവധി രക്ഷാപ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനം വിനീത് കാഴ്ചവെച്ചിരുന്നു. 2018 ലെ പ്രളയകാലത്ത് 12 ദിവസത്തോളം രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു. വെള്ളം കയറിയ വീട്ടിൽനിന്ന് കുഞ്ഞിനെയും എടുത്തിറങ്ങുന്ന വിനീതിെൻറ ചിത്രം ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. കോവിഡ് കാലത്തും നിരവധി കേന്ദ്രങ്ങളിലും വീടുകളിലും ജീവൻ രക്ഷാമരുന്നുകൾ എത്തിക്കുന്നതിന് സജീവമായി പ്രവർത്തിച്ചു. മൃതദേഹം കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ പോസ്റ്റ്േമാർട്ടത്തിനുശേഷം കരുനാഗപ്പള്ളി ഫയർസ്റ്റേഷനിൽ പൊതുദർശനത്തിനു വെച്ചു. തെക്കൻ മൈനാഗപ്പളളിയിലെ വീട്ടിൽ എത്തിച്ച് സംസ്കരിച്ചു. റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ വിദ്യാധരനാണ് പിതാവ്. മാതാവ്: ഓമന. ഭാര്യ: അശ്വതി. മകൾ: ദേവശ്രീ (ആറ്).