സാമിന

മഞ്ഞുവീണ വഴികളിലെ
കല്ലെല്ലാം അവൾക്കും
മനഃപാഠമായിരുന്നു.
അവിടെ പിറന്നവളെന്നെപോൽ.
നേർത്ത മഞ്ഞാൽ
ആലിംഗനപ്പെട്ട
ഇലച്ചാർത്തുകളും
വഴിക്കപ്പുറം
നിവർന്നു കിടക്കുന്ന പുൽമേടും,
അതിനുമപ്പുറം
തുടങ്ങുന്ന നിഗൂഢമാം
പൈൻമരക്കാടുകളും.
സാമിന...
പ്രണയമായിരുന്നു
അവളുടെ മതം
പ്രണയമായിരുന്നു
അവളുടെ ദേശം
പ്രണയമായിരുന്നു
അവൾക്ക് ശ്വാസം...
അവൾക്കിപ്പോൾ
ഒരേയൊരു മേൽവിലാസം
കുതിരക്കാരന്റെ
മറുനാടൻ ഭാര്യയെന്ന്.
സഞ്ചാരികളെയേറ്റി
മഞ്ഞണിഞ്ഞ വഴി
നിത്യവും താണ്ടുന്ന
ആ കുതിരക്കാരന്റെ!
ആ വെടിയൊച്ച മുഴങ്ങുമ്പോൾ
അവർ കണ്ണുകളാൽ
പ്രണയം പങ്കിടുകയായിരുന്നു.
കുതിര പച്ചപ്പുല്ല് നുകരുകയും, സഞ്ചാരികൾ
പുതുനാടിന്റെ വശ്യതയിൽ
മയങ്ങിനിൽക്കുകയും.
മതത്തിന്റെ പേരിൽ
മദിക്കുന്നോരെ
അവളേറെ കണ്ടിരുന്നല്ലോ.
മതം ജീവിതമാക്കിയോരെ
മടുത്തിട്ടാണവൾ അതിർത്തികടന്നത്.
സമാധാനം ശ്വസിക്കാൻ,
അവന്റെ നെഞ്ചിലെ
പ്രണയ മഞ്ഞാവാൻ
ആ വെടിയൊച്ച വരെയും
എല്ലാം സ്വച്ഛം.
വെടിയൊച്ച പലകുറി മുഴങ്ങി
മതമല്ല മനസ്സെന്നും
മനുഷ്യത്വമാണ് വലുതെന്നും
പറയുന്നോനെയവൾ പരതി
മതം നോക്കി കാഞ്ചി വലിക്കുന്നോർക്കിടയിൽ
മതം നോക്കാതെ മനുഷ്യരെ കാക്കാൻ നെഞ്ചുവിരിച്ചവൻ
നിൽക്കുന്നു. വാക്കുകൾക്കപ്പുറമൊരു വീറ്
മഞ്ഞിനിപ്പോൾ ചോരനിറം കാറ്റിനിപ്പോൾ
രക്തഗന്ധം ഒന്നുമൊന്നും സ്വച്ഛമല്ല
നിലവിളികൾ ചുറ്റിലും
കുതിരമാത്രം
അവളോടൊട്ടി നിന്നു
ഇനിയാവഴികൾ താണ്ടാൻ താങ്ങായവനില്ലെന്ന
വേവിൽ അവളാർത്തു.
മതമില്ലാത്ത നിലവിളികളെന്ന് കാറ്റേറ്റു കൂവി.
വാക്കുകൾക്കപ്പുറമൊരു നോവ്
അതിരുകളില്ലാതെ പെറ്റുവീണു.
പടിയിറങ്ങാതിരിക്കാൻ
അവളിപ്പോൾ പൗരത്വം തിരയുകയാണ്.
ഈ ലോകം അതിരുകളില്ലാത്ത
പ്രണയഭൂമിയല്ലെന്ന തിരിച്ചറിവിൽ വെന്ത് വെന്ത്.
------
സാമിന: വിലമതിക്കാൻ ആകാത്തത്