കൊയിലാണ്ടി: കവി മേലൂർ വാസുദേവൻ (75) നിര്യാതനായി. മേലൂർ പരേതരായ കണ്യത്ത് കൃഷ്ണൻ മാസ്റ്ററുടെയും വടക്കയിൽ മീനാക്ഷിയമ്മയുടെയും മകനാണ്. രജിസ്ട്രേഷൻ വകുപ്പിൽനിന്ന് സബ് രജിസ്ട്രാറായി വിരമിച്ചു. ഭാര്യ: ഗൗരി. മക്കൾ: സംഗീത (അധ്യാപിക, സലാല), അപർണ (നൃത്താധ്യാപിക). മരുമക്കൾ: ഹരീഷ് (അധ്യാപകൻ, സലാല), സുജീഷ് (വിപ്രോ, ചെന്നൈ). സഹോദരങ്ങൾ: ശ്രീനിവാസൻ കിടാവ്, പാർവതി, പരേതനായ പ്രഫ. കെ.വി. രാജഗോപാലൻ കിടാവ്. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വടക്കയിൽ വീട്ടുവളപ്പിൽ. സന്ധ്യയുടെ ഓർമ, സരോദ്, ജീവന്റെ പക്ഷി, ഇടം, കാട് വിളിച്ചപ്പോൾ തുടങ്ങിയ കവിതാ സമാഹാരങ്ങളും അവസ്ഥ, കാലമേ നീ സാക്ഷി എന്നീ നോവലുകളും രചിച്ചിട്ടുണ്ട്. സിനിമകൾക്കും നിരവധി ആൽബങ്ങൾക്കും ഗാനരചന നടത്തിയിട്ടുണ്ട്. അബൂദബി ശക്തി അവാർഡ്, വി.എ. കേശവൻ നമ്പൂതിരി സ്മാരക അവാർഡ്, മൂടാടി ദാമോദരൻ പുരസ്കാരം, ഉറൂബ് പുരസ്കാരം, ഇടശ്ശേരി അവാർഡ്, കൃഷ്ണഗീതി പുരസ്കാരം തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പുരോഗമന കലാസാഹിത്യ സംഘം ജില്ല കൗൺസിലംഗമാണ്.