മഞ്ചേരി: ആമയൂർ പുളിങ്ങോട്ടുപുറത്ത് കരിങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് ലോറി മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം. അരീക്കോട് തോട്ടുമുക്കം സ്വദേശി കൂനുമ്മത്തൊടി സലീമിന്റെ മകൻ മുഹമ്മദ് റാഷിദാണ് (27) മരിച്ചത്.
ഞായറാഴ്ച രാവിലെ പത്തോടെ റഹ്മത്ത് ക്രഷറിന് സമീപമാണ് അപകടമുണ്ടായത്. ടിപ്പറിലെത്തിച്ച പാറ പൊട്ടിച്ച വേസ്റ്റ് വെള്ളത്തിലേക്ക് തള്ളുന്നതിനിടെയാണ് അപകടം. നിയന്ത്രണം വിട്ട ലോറി വെള്ളത്തിലേക്ക് മറിയുകയായിരുന്നു.
ലോറിയിലുണ്ടായിരുന്ന മറ്റൊരാൾ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ നാട്ടുകാർ ഉടനെ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും യുവാവിന്റെ ജീവൻ രക്ഷിക്കാനായില്ല. ലോറി പൂർണമായും വെള്ളത്തിൽ മുങ്ങിയിരുന്നു.
ലോറി മറിഞ്ഞ് അരമണിക്കൂറോളം കഴിഞ്ഞാണ് ഡ്രൈവറെ പുറത്തെടുക്കാനായത്. ഇതിനിടയിൽ ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്തിയെങ്കിലും ലോറിക്കകത്ത് ഡ്രൈവർ ഉണ്ടായിരുന്നില്ല. നാട്ടുകാർ ഏറെനേരം നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്താനായത്. 15 അടിയോളം താഴ്ചയുള്ള ക്വാറിയിൽനിന്ന് വലിയ ക്രെയിൻ ഉപയോഗിച്ചാണ് ടിപ്പർ ലോറി കരകയറ്റിയത്. അതേസമയം, രണ്ട് യൂനിറ്റ് ഫയർ ഫോഴ്സ് എത്തിയെങ്കിലും ഇവർ രക്ഷാപ്രവർത്തനം നടത്തിയില്ലെന്ന് ആരോപിച്ച് നാട്ടുകാരുമായി വാക്കേറ്റം ഉണ്ടായി.
മഞ്ചേരി ഗവ. മെഡിക്കൽ കോളജിൽനിന്ന് പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം തോട്ടുമുക്കം ജുമാമസ്ജിദിൽ ഖബറടക്കി. മൂന്ന് വർഷമായി ഡ്രൈവർ ജോലി ചെയ്തുവരികയായിരുന്നു.
പാലിയേറ്റിവ് കെയറിന്റെ ആംബുലൻസ് ഡ്രൈവറായും പ്രവർത്തിച്ചു. മാതാവ്: നസീറ. സഹോദരങ്ങൾ: സുമയ്യ, സുഹാന.