ആമ്പല്ലൂർ: പ്രശസ്ത തുള്ളൽ, കുറത്തിയാട്ടം കലാകാരൻ കെ.പി. നന്തിപുലം (കരുമാലി പത്മനാഭൻ - 71) നിര്യാതനായി. വരന്തരപ്പിള്ളി അറക്കൽ രാമൻ നായരുടേയും നന്തിപുലം കരുമാലി മാധവിയമ്മയുടെയും മകനായി 1951ലായിരുന്നു ജനനം. 1976ൽ ഗുരുവായൂർ ശേഖരന്റെ ശിഷ്യനായി കലാജീവിതം തുടങ്ങിയ കെ.പി. സംസ്ഥാനത്തിനകത്തും പുറത്തും നിരവധി വേദികളിൽ തുള്ളലും കുറത്തിയാട്ടവും അവതരിപ്പിച്ചു. ഓട്ടൻ, പറയൻ, ശീതങ്കൻ തുള്ളലുകളിലും ഒരുപോലെ മികവു പുലർത്തിയ ഇദ്ദേഹത്തിന് 2011ൽ കേരള സംഗീത നാടക അക്കാദമി അവാർഡും 2017ൽ കേരളകലാമണ്ഡലം എൻഡോവ്മെന്റും ലഭിച്ചു. 2011ൽ ഡോ. അംബേദ്കർ നാഷനൽ ഫെല്ലോഷിപ്, തുള്ളൽ കലാനിധി പുരസ്കാരം, ടി.എൻ. നമ്പൂതിരി സ്മാരക അവാർഡ് എന്നിവയും ലഭിച്ചു. കോട്ടയം തപസ്യ കലാവേദി പുരസ്കാരം, ലങ്കേശ്വരം ഗ്രാമസമൂഹം അവാർഡ്, മുളങ്കുന്നത്തുകാവ് ധർമശാസ്താ പുരസ്കാരം, പായമ്മൽ ശത്രുഘ്നസ്വാമി പുരസ്കാരം, ചെമ്പൂക്കാവ് കാർത്യായനി ക്ഷേത്ര പുരസ്കാരം, വാരിയത്തൊടി ക്ഷേത്ര പുരസ്കാരം, കുമരഞ്ചിറ ദേവി പുരസ്കാരം എന്നിവയും ലഭിച്ചിട്ടുണ്ട്. ഭാര്യ: ഗൗരി. മക്കൾ: ഗിരീഷ് (ഇന്ത്യൻ ആർമി), കൃഷ്ണവേണി. മരുമക്കൾ: റാണി, വൈശാഖ്. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നന്തിപുലത്ത് നടന്നു.